Friday, 25 January 2013




മേരാ ഭാരത് മഹാന്‍!! 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രം ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ മതേതര റിപ്പബ്ലിക് ആയി നിലവില്‍ വന്നിട്ട് 2013 ജനുവരി 26നു 63 വര്ഷം പൂര്‍ത്തിയാവുകയാണ്. വൈദേശികാധിപത്യത്തില്‍ നിന്നും നിരവധി പ്രക്ഷോഭങ്ങള്‍ക്കും രക്തസാക്ഷിത്വം വരിക്കലിനും വിരാമമിട്ടുകൊണ്ട് 1947 ആഗസ്ത് 15നു അര്‍ദ്ധരാത്രി രാജ്യം സ്വതന്ത്രമായി എങ്കിലും, ഒരു സുസ്ഥിര ഭരണ ഘടന നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. 1935 ആഗസ്തില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് പാസ്സാക്കിയ "ഇന്ത്യ ഗവര്‍മെന്റ് നിയമം 1935 (Government  of  India  Act  1935)" അനുസരിച്ച് ഭരണ നിര്‍വ്വഹണം നടത്തി വരികയായിരുന്നു സ്വാതന്ത്ര ഭാരതം, ഒരു റിപ്പബ്ലിക് ആയി നാമകരണം ചെയ്യുന്നത് വരെ.  1935ലെ ഇന്ത്യാ ഗവര്‍മെന്റ് നിയമം മൂലം ബ്രിട്ടീഷ്‌ ഇന്ത്യയില്‍ നാമ മാത്രമായ സ്വയം ഭരണ അവകാശങ്ങളും , പഴയ നാട്ടുരാജ്യങ്ങളുടെ സ്ഥാനത്ത് ഇന്ത്യന്‍ ഫെഡരേഷന്‍ നിലവില്‍ വാരാനും അനുവാദം നല്‍കുകയും, നിലവില്‍ ഉണ്ടായിരുന്ന 70 ലക്ഷം പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് പകരമായി കൂടുതല്‍ പേര്‍ക്ക് (മൂന്നര കോടിയോളം)  നേരിട്ട പങ്കെടുക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വരികയും ചെയ്തു എന്നല്ല്ലാതെ നമ്മുടെ രാഷ്ട്ര പുരോഗതിക്ക് ചാലക ശക്തിയായി മാറുവാന്‍ വേണ്ട ഒരു ഭരണ ഘടന ആയിരുന്നില്ല അത്. 

നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മജിയും മറ്റു രാഷ്ട്ര ശില്പികളും സ്വപ്നം കണ്ട ഒരു പരമാധികാര റിപ്പബ്ലിക്ക് ആയി ഭാരതത്തെ മാറ്റിയെടുക്കുവാന്‍ ഭരണ ഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ അതിന്റെ പ്രതിഭാശാലിയും ദാര്‍ശനികനുമായ അധ്യക്ഷന്‍ ഡോക്ടര്‍ ബാബ സാഹെബ് അംബേദ്‌കരിന്റെ നിരവധി തവണ യോഗങ്ങള്‍ ചേരുകയും വിവിധ നിര്‍ദ്ദേശങ്ങളുടെയും ഭേദഗതികളുടെയും ശേഷം  1949 നവംബര്‍ 26നു ചേര്‍ന്ന ഭരണഘടന നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം നല്‍കുകയും ചെയ്തു. 1949 നവംബര്‍ 26നു ഭരണഘടന പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടെങ്കിലും അവിടുന്നും രണ്ടു മാസം വീണ്ടും  എടുത്തു ഭാരതത്തെ ഒരു പരമാധികാര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ച് ഭരണഘടന നിലവില്‍ വരാന്‍  . ജനുവരി 26 എന്ന ദിവസം തിരഞ്ഞെടുക്കനുണ്ടായിരുന്ന കാരണം "പൂര്‍ണ്ണ സ്വരാജ്" എന്ന സ്വാതന്ത്ര സമരത്തിലെ നിര്‍ണ്ണായക പ്രഖ്യപനത്തിന്റെ ഓര്‍മ്മ പുതുക്കല്‍ ആയിട്ടാണ്. 1929 ഡിസംബര്‍ 31നു ലാഹോറിലെ രാവി നദിക്കരയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ പണ്ഡിറ്റ്‌ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ സ്വതന്ത്ര ഇന്ത്യയുടെ പതാക ഉയര്‍ത്തുകയും 1930 ജനുവരി 26നു "പൂര്‍ണ്ണ സ്വരാജ്" ആണ് നമ്മുടെ ആത്യന്തിക ലക്‌ഷ്യം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് ആരംഭിച്ച തീക്ഷണ സമരങ്ങളുടെ ഫലമായാണ് ഭാരതം വൈദേശിക ആധിപത്യത്തില്‍ നിന്നും മോചിതയാകുന്നത്. 

രാജ്യം വളരെ പ്രൗഡിയോടുകൂടി ആണ് ഓരോ വര്‍ഷവും റിപ്പബ്ലിക് ദിനം കൊണ്ടാടുന്നത്. രാജ്യ ചരിത്രത്തിലെ നിര്‌ണ്ണായകമായ ഈ ദിവസത്തെ വൈവിധ്യങ്ങളുടെ സംഗമമായ ഇന്ത്യയടെ  നാനാത്വത്തില്‍ ഏകത്വം എന്ന പ്രഖ്യാപനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ആഘോഷിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ രക്ത പങ്കിലമാക്കി രക്തം സാക്ഷിത്വം വരിച്ച ധീരരായ സ്വാതന്ത്ര്യ സമര നായകരുടെ ഓര്‍മ്മ പുതുക്കലും നമ്മുടെ അതിര്‍ത്തി കാക്കുന്നതിനിടയില്‍ ധീര രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ സ്മരണകളില്‍ ആദരാഞ്ജലി അര്‍പ്പിച്ചും തുടങ്ങുന്ന ചടങ്ങ് ലോക രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യുടെ കരുത്ത് തെളിയിക്കുന്ന ഒരു ചടങ്ങായി മാറ്റാന്‍ ഓരോ വര്‍ഷവും നമുക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ രാഷ്ട്രപാതി ഭവന്‍ സ്ഥിതി ചെയ്യുന്ന റൈസിന കുന്നില്‍ നിന്നും ആരംഭിച്ച് രാജ്പഥ് ലൂടെ ഇന്ത്യ ഗെറ്റ് വരെ നീളുന്ന, പ്രൗഡിയും അഭിമാനവും വിളിച്ചോതുന്ന പരേഡ് മറ്റേത് രാജ്യത്തിനും അസൂയ തോന്നിപ്പിക്കുന്ന തരത്തില്‍ ശക്തി തെളിയിക്കുന്ന ഒന്നാണ്. 

ഈ റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് അതിന്റെ ജനാധിപത്യ മതേതര സംവിധാനമാണ്. ഇന്ത്യ പോലെ വൈവിധ്യമായ ഒരു സംസ്കൃതിയില്‍, 1652 ഭാഷകളും നാനാതരം ജാതികളും മതങ്ങളും നിവസിക്കുന്ന ഒരു രാജ്യത്ത് 63 വര്‍ഷങ്ങള്‍ക്ക് ശേഷവും ജനാതിപത്യ സംവിധാനം ഒരു പോറല്‍ പോലും എല്കാതെ നിന്ന് പോകുന്നത് തന്നെയാണ് ഇന്ത്യയടെ വിജയം. ഇന്ത്യക്കൊപ്പമോ അതിനു ശേഷമോ ഇങ്ങിനെ ഒരു സംവിധാനം പരീക്ഷിച്ച ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ജനാതിപത്യം ഏകാധിപത്യത്തിലെക്കും പട്ടാള വിപ്ലവങ്ങളിലെക്കും മാറിയെങ്കിലും നമ്മുടെ ഈ സംവിധാനത്തെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുവാന്‍ ഓരോ ഭാരതീയനും കഴിഞ്ഞു എന്നതാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷത്തെ അര്‍ത്ഥവത്താക്കുന്നത് . ആശാസ്യമല്ലാത്ത പല പ്രവണതകളും ഭരണാധികാരികളില്‍ നിന്നും ഭരനനിര്‌വ്വഹണവൃന്ദങ്ങളില്‍  നിന്നും കാലാകാലങ്ങളില്‍ സംഭവിച്ചിട്ടുണ്ട് എന്നത് നിസ്സംശയം തന്നെ പറയാം. പക്ഷെ അതൊന്നും ഒരിക്കലും ഈ സംവിധാനത്തിന്റെ നിലനില്പിനെ ചോദ്യം ചെയ്യുന്നതിലേക്ക് വളര്‍ന്നില്ല എന്നതാണ് നമ്മുടെ ഭരണഘടനയുടെ വിജയം. അണ്ണാ ഹസാരെയും ബാബ റംദേവും പോലുള്ള ആക്സിവിസ്ടുകള്‍ ഇന്ത്യയിലെ അഴിമതിക്കെതിരെ നടത്തത്തിയ സമരം തന്നെ ഇതിനൊരു ഉദാഹരണം. ഒരു ആള്‍കൂട്ടത്തെ സ്രിഷിടിച്ച് ഇന്ത്യയടെ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിച്ച് നടത്തിയ ആ സമരത്തിന്റെ ഇന്നത്തെ അവസ്ഥയും സമരം നടത്തിയ നേതാക്കള്‍ ഇന്ന് എത്തി നില്കുന സംവിധാനവും വര്‍ത്തമാന ഇന്ത്യയിലെ ഒരു സാക്ഷി പത്രമാണ് .    ജനാധിപത്യത്തില്‍ പാര്‍ലിമെന്റും  അതിലെ തിരഞ്ഞെടുത്ത ജനപ്രധിനിധികളുമാണ് നിയമം നിര്‍മ്മിക്കേണ്ടത്. അത് ഒരിക്കലും രാംലീല മൈതാനത്ത് നിന്നോ ഇന്ത്യ ഗേറ്റില്‍ നിന്നും കാണുന്ന ജനക്കൂട്ടങ്ങ്ളുടെ വികാരത്തിനെ അടിസ്ഥാനമാക്കി ആകരുത്. നിയമ നിര്‍മ്മാണം എന്നും രാജ്യപുരോഗതിയെ മുന്നിര്‍ത്തി വിവേകത്തോടെ ആയിര്‍ക്കണം, വികാരത്തെ ആസ്പദമാക്കി ആകരുത് . അതാണ ബാബ സാഹെബ് അംബേദ്‌കര്‍ കാണിച്ചു തന്നത്, ഇന്ത്യ ഒരു മത രാഷ്ട്രമാക്കണം എന്ന ആര്‍ .എസ് .എസ. സംഘ് താല്‍പര്യങ്ങളെ അല്ല, മറിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുവാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ നിലനില്പും, നിയമ നിര്‍മ്മാണത്തിലും നിയമ-ഭരണ നിര്‍വഹണ രംഗത്തും അവര്‍ക്ക് തുല്യ പങ്കാളിത്തവും  ഉറപ്പാക്കി കൊണ്ടുള്ള ഭരണഘടനയാണ് ഇന്ത്യക്ക് അഭികാമ്യം എന്നാ തിരിച്ചരിവ് ഇതാണ് അടിവരയിടുന്നത്. ദളിതന്റെയും അധസ്ഥിതന്റെയും മുഖ്യധരയിലേക്കുള്ള കടന്നു വരവും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നതിയും സാധ്യമാക്കിയാല്‍ മാത്രമേ ഏതൊരു  സമൂഹത്തിന്റെയും പുരോഗതി പൂര്ന്നമാവുകയുള്ളൂ. ഇതാണ് ഇന്ത്യന്‍ ഭരണഘടനയുടെ മറ്റൊരു സുന്ദര മുഖം, അധസ്ഥിതനെ ഉയര്‍ത്തുവാന്‍ അവന്‍ ഭരിക്കപ്പെടെണ്ടവന്‌ മാത്രമല്ലെ, ഭരണം നിര്‍വ്വഹിക്കെണ്ടവന്‌ കൂടി ആണ് എന്ന പ്രഖ്യാപനം നമ്മുടെ ഭരണഘടനയെ കൂടുതല്‍ സൌന്ദര്യം ഉള്ളതായി തീര്‍ക്കുന്നു. 

Wednesday, 9 January 2013

വേണമോ നമുക്ക് ഇങ്ങിനെ ഒരു ദിവസം!


ബാരിസ്ടരായി ദക്ഷിണ ആഫ്രിക്കയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന മോഹന്‍ദാസ്‌ കരം ചന്ദ് ഗാന്ധി എന്ന അര്‍ദ്ധ നഗ്നനായ ഫക്കീര്‍  പ്രവാസ ജീവിതം മതിയാക്കി ജന്മദേശമായ ഇന്ത്യയില്‍ 1915 ജനുവരി 9നു എത്തിച്ചേര്‍ന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നേത്രത്വം നല്‍കിയതിന്റെ ഓര്മ പുതുക്കലായിട്ടാണ് കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ നേത്രത്വത്തില്‍ പ്രവാസി ഭാരതീയ ദിവസം എന്ന മാമാങ്കം കൊണ്ടാണ്ടുന്നത് . വരേണ്യ പ്രവാസി സമൂഹത്തിനു രണ്ടു ദിവസം സര്‍ക്കാര്‍ അതിഥി കളായി പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ തിന്നും കുടിച്ചും കലാവിരുന്ന് ആസ്വദിച്ചും തങ്ങളുടെ വാണിജ്യ വ്യവസായ സാമ്രാജ്യങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആകുലപ്പെട്ടും അവസരങ്ങള്‍ തേടിയും നടക്കുവാന്‍ വഴിവെക്കുന്ന ഒരു വഴിപാടു ഉത്സവം എന്നതില്‍ ഉപരിയായി എന്ത് പ്രയോജനമാണ് ഇത്തരം കൂടിച്ചേരലുകള്‍ കൊണ്ട് സാധാരണ പ്രവാസി സമൂഹത്തിനു ലഭിക്കുന്നത്. ഈ മഹാമഹത്തില്‍ പങ്കെടുക്കുവാന്‍ ഈടാക്കുന്ന ഫീസ്‌ കൊണ്ട് തുടങ്ങാം ആദ്യം തന്നെ:

Conference  RS. 16200
Non Conference  RS. 6750
Student  Rs. 6750
Pre PBD Seminar Rs1000

ഇതിനൊക്കെ 12.36% സേവന നികുതിയും! അതായത് കെട്ടുതാലിയും പുരയിടവും പണയപ്പെടുത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാന്‍ മനലാരണയത്തില്‍ കഷ്ടപ്പെടുന്ന പ്രവാസിക്ക് അവന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ നടക്കുന്ന സമ്മേളനത്തിന് പങ്കെടുക്കണമെങ്കില്‍ അവന്റെ ഒന്നോ രണ്ടോ മാസത്തെ ശമ്പളം വേണം എന്നര്‍ത്ഥം. പതിനൊന്നു വര്‍ഷമായി ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്തിട്ടും പ്രവാസികളുടെ പ്രശങ്ങള്‍ക്ക് ഒരു പരിഹാരവും ഉണ്ടായിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജനുവരി 7 നു നടന്ന ഗള്‍ഫ് രാജ്യങ്ങള്‍ക് ആയുള്ള പ്രത്യേക ദിവസത്തെ ചര്‍ച്ച കൊണ്ട് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ഇപ്പോഴും കേള്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പരിഹാസം പോലെ തോന്നുകയും പ്രവാസി സമൂഹം ഒരു പാട് കാലമായി ആവര്‌ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ആവശ്യങ്ങള്‍ മാത്രമായിരുന്നു പ്രാവാസി സമൂഹത്തിന്റെ സിംഹ ഭാഗവും അധിവസിക്കുന്ന ഗള്‍ഫ് മേഖലകളിലെ പ്രതിനിധികള്‍ക്ക് പറയാനുണ്ടായിരുന്നത് എന്നത് ഈ വിഷയത്തിന്റെ ഗൌരവം അധികാരികള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ്.  എയര്‍ ഇന്ത്യയുടെ തീവെട്ടി കൊള്ള, സീസണ്‍ സമയത്തെ യാത്ര ദുരിതം, പാസ്പോര്‍ട്ട്‌ സേവനത്തിനുള്ള ഭീമമായ ഫീസ്‌ വര്‍ധന, എംബസ്സി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, പട്ടിക്ക് പൊതി തേങ്ങ കിട്ടിയത് പോലെ യാതൊരു പ്രയോജനവും ഇല്ലാതെ അനുവദിച്ച് തന്ന പ്രവാസി വോട്ടവകാശ ഭരണഘടനാ ഭേദഗതി പ്രയൊജനകരമാം വിധം നടപ്പിലാക്കുക, ആവശ്യ ഘട്ടങ്ങളില്‍ നിയമ സഹായം നല്‍കുക, രിക്രുട്ട്മെന്റ്റ് സ്ഥാപനങ്ങളുടെ ചൂഷണങ്ങള്‍ തടയുക, വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കാരണങ്ങള്‍ കൂടാതെ കഴിയുന്നവരുടെ മോചനം സാധ്യമാക്കുക  തുടങ്ങി അടിസ്ഥാന വര്‍ഗത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് പരിഹാരമാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്. നികുതി ദായകന്റെ ചിലവില്‍ ക്രീമിലെയര്‍ മാമാങ്കം പൊടിപൊടിക്കുന്നത്  അടിസ്ഥാന വര്‍ഗത്തിന്റെ വിമോചനത്തിനു ജീവിതം ഉഴിഞ്ഞു വെച്ച മഹാത്മാവിന്റെ സ്മരണയ്ക്ക് എന്ന മൂടുപടം അണിയുന്നത് അദ്ദേഹത്തോട് കാണിക്കുന്ന അനാദരവ് തന്നെയാണ് എന്നാണ് എന്റെ പക്ഷം.

2012-2013 സാമ്പത്തിക വര്‍ഷത്തില്‍ പ്രവാസികളില്‍ നാട്ടിലേക്ക് അയക്കുന്ന വിദേശ നാണയത്തിന്റെ മൂല്യം ഒരു ലക്ഷത്തി നാല്‍പതിനായിരം കോടിയോളം വരും എന്നാണ് ഫോക്സ് സാമ്പത്തിക മാസിക പുറത്ത് വിട്ട വിവരം. രാജ്യത്ത് എത്തിച്ചേരുന്ന വിദേശ നാണ്യത്തിന്റെ  പകുതിയില്‍ അധികവും പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമായാണ്‌. എത്തിച്ചേരുന്നത് . രാജ്യത്തിന്റെ വളര്ച്ച നിരക്ക് 8%ത്തില്‍ എത്തിക്കും എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറയുന്നത് ഇന്ത്യയിലെ ആഭ്യന്തര-കയറ്റുമതി വ്യാപാരത്തെ മാത്രം ആശ്രയിച്ചു കൊണ്ടായിരിക്കില്ല, രാജ്യത്തിന്റെ വളര്‍ച്ചയുടെ തോത് നിര്‍ണയിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് ഒരിക്കലും അവഗണിക്കുവാന്‍ പറ്റില്ല എന്ന് സാമ്പത്തിക വിദഗ്ദന്മാരൊക്കെ ഒരേ സ്വരത്തില്‍ അഭിപ്രയപ്പെടുന്നതാണ്. കയറ്റുമതി വ്യാപാരത്തിലൂടെ ഇന്ത്യയിലേക്ക് വിദേശ നാണ്യം നേടിത്തരുന്ന വന്‍കിട ചെറുകിട കോര്പരെറ്റ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഗവര്‍മെന്റ് ആനുകൂല്യങ്ങളും സബ്സിഡികളും വാരിക്കോരി കൊടുക്കുകയും പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുകയും ചെയ്ത് കയറ്റു മതി  വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍, പ്രതികൂല കാലാവസ്ഥയില്‍  ചോര നീരാക്കി സ്വന്തം രാജ്യത്തേക്ക് വിദേശ നാണ്യത്തിന്റെ ഒഴുക്ക് സൃഷ്ടിക്കുന്ന പ്രവാസി സമൂഹത്തിനു അവഗണന മാത്രം നല്‍കുന്നത് ഒരു നിലക്കും ന്യായീകരിക്കുവാന്‍ സാധിക്കുകയില്ല.

Tuesday, 8 January 2013

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം എന്ത് കൊണ്ട് എതിര്‍ക്കപെടനം


എന്താണ് സര്‍ക്കാര്‍ ഉദ്യോഗതത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. ഒരു തവണ കയറിപ്പറ്റിയാല്‍ മരണം വരെയും ഒരു പക്ഷെ മരണ ശേഷവും അധ്വാനിക്കാതെ കഴിഞ്ഞു കൂടാം എന്ന ഒരു പൊതു വികാരത്തെ അന്വര്ത്വം ആക്കുന്നതാണ് ഇന്ന് ആരംഭിച്ച സമരാഭാസം. റവന്യു വരുമാനത്തിന്റെ 81% വും ശമ്പളവും പെന്‌ഷനുമായി ചിലവഴിക്കുന്ന ഒരു സംസ്ഥാനത്ത് ദീര്‍ഘവീക്ഷണമുള്ള ഒരു സര്‍ക്കാര്‍ ഭാവി തലമുറയുടെ സുരക്ഷിതത്വം മുന്നില്‍ കണ്ടു നടപ്പാക്കിയ പങ്കാളിത്ത പെന്ഷനെ എതിര്‍ക്കുന്നത് ഈ സംവിധാനം കൊണ്ട് ഒരു തരത്തിലുമുള്ള കോട്ടവും സംഭവിക്കാത്ത ഇന്നത്തെ സര്‍ക്ക്കാന്‍ ജീവനക്കാര്‍ ആണെന്നുള്ള വസ്തുതയാണ് മറ്റൊരു വിരോധാഭാസം. പങ്കാളിത്ത പെന്‍ഷന്‍ 2013 ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന പുതിയ നിയമനങ്ങള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളു എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പുതുതായി ജോലിക്ക് നിയമിതരാകുന്നവര്‍ സര്‍ക്കാരിന്റെ പുതിയ സംവിധാനത്തെ അംഗീകരിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ തയ്യാറാവണം. അങ്ങിനെയാകുമ്പോള്‍  ഈ പുതിയ സംവിധാനത്തെ എതിര്‍ക്കുന്നത്  തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ ആണെങ്കില്‍ അതിനെ പരിഗണിക്കുന്നതില്‍ ചെറിയ ഒരു പരിധിവരെ ശരിയുണ്ടാകാം. 

ശമ്പളവും പെന്‍ഷനും വായ്പ്പ എടുത്തതിന്റെ പലിശയും അടക്കം ഒരു വര്ഷം സര്‍ക്കാര്‍ കടമെടുക്കേണ്ടി വരുന്നത് 2951 കോടി രൂപ! അതായത് പലിശ അടക്കുവാന്‍ വീണ്ടും പലിശക്ക് കടം എടുക്കേണ്ട അവസ്ഥ അതാണ്‌ ഇന്നത്തെ നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. 5% വരുന്ന ഉദ്യോഗസ്ഥ വൃന്ദം അവരെ മരണം വരെ തീറ്റി പോറ്റേണ്ട ചുമതല ശിഷ്ടം വരുന്ന 95% വരുന്ന ജന സമൂഹത്തിന്റെ പിടലിയില്‍ കേട്ടിവേക്കുന്നതില്‍ നിന്നും ശക്തമായ  ഒരു ഇടപെടല്‍ ആണ് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയത്. സംസ്ഥാനത്ത് വികസനം നടത്തി സമൂഹത്തിനു മൊത്തത്തില്‍ ഉപകാരപ്രദമാകും വിധം റവന്യു ഫണ്ടിന്റെ വിനിയോഗം സാധ്യമാക്കുന്നതിനെ വെറും 5% വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ താല്പര്യം മാത്രം നോക്കി ഇത്രയും നാള്‍ അട്ടിമറിച്ചത്, ജങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിനു എത്ര കാലം മുന്നോട്ട് കൊണ്ട് പോകുവാന്‍ ആകും. വരും തലമുറയുടെ ശാപം ഇന്നത്തെ ഭരണകര്‍ത്താക്കളുടെ തലയില്‍ വീഴാതെ ഇരിക്കണമെങ്കില്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ. 

ഇന്ത്യാ രാജ്യത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാത്തത് വെറും രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണെന്നുള്ള വസ്തുത ഈ തീരുമാനാം എടുക്കാന്‍ നാം എന്തേ ഇത്രയും അമാന്തിച്ചു എന്ന ചിന്തയാണ് നമ്മുടെ അകതാരില്‍ ഉയരേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയപ്പോള്‍ അതിനെതിരെ ഒരു വാക്ക് പോലും ഉരിയാടാതെ അതിനെ സര്‍വ്വാത്മനാ അംഗീകരിച്ചവര്‍ തന്നെയാണ് കേരളത്തില്‍ ഇതിനെ എതിര്‍ക്കുന്നത് എന്നത്  സമരത്തിന്റെ  ഉദ്ദേശ ശുദ്ദിയെ സംശയത്തോടെ നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്നു. സ്റ്റെറ്റിന്റെ താല്പര്യം മുന്‍ നിര്‍ത്തി കൊണ്ട് വന്ന പരിഷ്കാരങ്ങളെ ആദ്യം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും പിന്നീട് അതിന്റെ വക്താക്കളായി മാറുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മറ്റൊരു ചരിത്രപരമായ മണ്ടത്തരമായിരിക്കും പങ്കാളിത്ത പെന്‍ഷന്‍ വിരുദ്ധ സമരവും എന്നത് കാലം തെളിയിക്കും. ട്രക്ടറും , കമ്പുട്ടറും, പ്രി-ഡിഗ്രീ ബോര്‍ഡും, നെടുമ്പാശ്ശേരി വിമാനത്താവളവും, എ.ഡി.ബി. വായ്പയും, സ്മാര്‍ട്ട് സിറ്റിയുമൊക്കെ എതിര്‍ത്തവര്‍ ഒരു ഉളുപ്പും ഇല്ലാതെ അതിന്റെയൊക്കെ പ്രായോജകര്‍ ആയത് സി.പി.എം. ബുദ്ധി കേന്ദ്രങ്ങള്‍ മറന്നാലും കേരള സമൂഹം മറക്കില്ല. കാലം സി.പി.എമ്മിനെ പങ്കാളിത്ത പെന്‌ഷന്റെ വക്താക്കളായി മാറ്റും എന്നതിനും ഒരു സംശയവും ഇല്ല, കാരണം സി.പി.എം. ഭരിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കി കഴിഞ്ഞ ഒരു സംവിധാനത്തോടുള്ള എതിര്‍പ്പ് പ്രത്യശാസ്ത്ര പരമല്ല എന്നത് തന്നെ. അപ്പോള്‍ ഇതിനെ എങ്ങിനെ ന്യായീകരിക്കും എന്നതിനെ പറ്റിയുള്ള പ്രത്യ ശാസ്ത്ര വിശകലത്തിനു ബുദ്ധി ജീവികളെ ഇപ്പോള്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടാകും പാര്‍ട്ടി.