Friday, 25 January 2013




മേരാ ഭാരത് മഹാന്‍!! 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രം ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ മതേതര റിപ്പബ്ലിക് ആയി നിലവില്‍ വന്നിട്ട് 2013 ജനുവരി 26നു 63 വര്ഷം പൂര്‍ത്തിയാവുകയാണ്. വൈദേശികാധിപത്യത്തില്‍ നിന്നും നിരവധി പ്രക്ഷോഭങ്ങള്‍ക്കും രക്തസാക്ഷിത്വം വരിക്കലിനും വിരാമമിട്ടുകൊണ്ട് 1947 ആഗസ്ത് 15നു അര്‍ദ്ധരാത്രി രാജ്യം സ്വതന്ത്രമായി എങ്കിലും, ഒരു സുസ്ഥിര ഭരണ ഘടന നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. 1935 ആഗസ്തില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് പാസ്സാക്കിയ "ഇന്ത്യ ഗവര്‍മെന്റ് നിയമം 1935 (Government  of  India  Act  1935)" അനുസരിച്ച് ഭരണ നിര്‍വ്വഹണം നടത്തി വരികയായിരുന്നു സ്വാതന്ത്ര ഭാരതം, ഒരു റിപ്പബ്ലിക് ആയി നാമകരണം ചെയ്യുന്നത് വരെ.  1935ലെ ഇന്ത്യാ ഗവര്‍മെന്റ് നിയമം മൂലം ബ്രിട്ടീഷ്‌ ഇന്ത്യയില്‍ നാമ മാത്രമായ സ്വയം ഭരണ അവകാശങ്ങളും , പഴയ നാട്ടുരാജ്യങ്ങളുടെ സ്ഥാനത്ത് ഇന്ത്യന്‍ ഫെഡരേഷന്‍ നിലവില്‍ വാരാനും അനുവാദം നല്‍കുകയും, നിലവില്‍ ഉണ്ടായിരുന്ന 70 ലക്ഷം പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് പകരമായി കൂടുതല്‍ പേര്‍ക്ക് (മൂന്നര കോടിയോളം)  നേരിട്ട പങ്കെടുക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വരികയും ചെയ്തു എന്നല്ല്ലാതെ നമ്മുടെ രാഷ്ട്ര പുരോഗതിക്ക് ചാലക ശക്തിയായി മാറുവാന്‍ വേണ്ട ഒരു ഭരണ ഘടന ആയിരുന്നില്ല അത്. 

നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മജിയും മറ്റു രാഷ്ട്ര ശില്പികളും സ്വപ്നം കണ്ട ഒരു പരമാധികാര റിപ്പബ്ലിക്ക് ആയി ഭാരതത്തെ മാറ്റിയെടുക്കുവാന്‍ ഭരണ ഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ അതിന്റെ പ്രതിഭാശാലിയും ദാര്‍ശനികനുമായ അധ്യക്ഷന്‍ ഡോക്ടര്‍ ബാബ സാഹെബ് അംബേദ്‌കരിന്റെ നിരവധി തവണ യോഗങ്ങള്‍ ചേരുകയും വിവിധ നിര്‍ദ്ദേശങ്ങളുടെയും ഭേദഗതികളുടെയും ശേഷം  1949 നവംബര്‍ 26നു ചേര്‍ന്ന ഭരണഘടന നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം നല്‍കുകയും ചെയ്തു. 1949 നവംബര്‍ 26നു ഭരണഘടന പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടെങ്കിലും അവിടുന്നും രണ്ടു മാസം വീണ്ടും  എടുത്തു ഭാരതത്തെ ഒരു പരമാധികാര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ച് ഭരണഘടന നിലവില്‍ വരാന്‍  . ജനുവരി 26 എന്ന ദിവസം തിരഞ്ഞെടുക്കനുണ്ടായിരുന്ന കാരണം "പൂര്‍ണ്ണ സ്വരാജ്" എന്ന സ്വാതന്ത്ര സമരത്തിലെ നിര്‍ണ്ണായക പ്രഖ്യപനത്തിന്റെ ഓര്‍മ്മ പുതുക്കല്‍ ആയിട്ടാണ്. 1929 ഡിസംബര്‍ 31നു ലാഹോറിലെ രാവി നദിക്കരയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ പണ്ഡിറ്റ്‌ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ സ്വതന്ത്ര ഇന്ത്യയുടെ പതാക ഉയര്‍ത്തുകയും 1930 ജനുവരി 26നു "പൂര്‍ണ്ണ സ്വരാജ്" ആണ് നമ്മുടെ ആത്യന്തിക ലക്‌ഷ്യം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് ആരംഭിച്ച തീക്ഷണ സമരങ്ങളുടെ ഫലമായാണ് ഭാരതം വൈദേശിക ആധിപത്യത്തില്‍ നിന്നും മോചിതയാകുന്നത്. 

രാജ്യം വളരെ പ്രൗഡിയോടുകൂടി ആണ് ഓരോ വര്‍ഷവും റിപ്പബ്ലിക് ദിനം കൊണ്ടാടുന്നത്. രാജ്യ ചരിത്രത്തിലെ നിര്‌ണ്ണായകമായ ഈ ദിവസത്തെ വൈവിധ്യങ്ങളുടെ സംഗമമായ ഇന്ത്യയടെ  നാനാത്വത്തില്‍ ഏകത്വം എന്ന പ്രഖ്യാപനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ആഘോഷിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ രക്ത പങ്കിലമാക്കി രക്തം സാക്ഷിത്വം വരിച്ച ധീരരായ സ്വാതന്ത്ര്യ സമര നായകരുടെ ഓര്‍മ്മ പുതുക്കലും നമ്മുടെ അതിര്‍ത്തി കാക്കുന്നതിനിടയില്‍ ധീര രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ സ്മരണകളില്‍ ആദരാഞ്ജലി അര്‍പ്പിച്ചും തുടങ്ങുന്ന ചടങ്ങ് ലോക രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യുടെ കരുത്ത് തെളിയിക്കുന്ന ഒരു ചടങ്ങായി മാറ്റാന്‍ ഓരോ വര്‍ഷവും നമുക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ രാഷ്ട്രപാതി ഭവന്‍ സ്ഥിതി ചെയ്യുന്ന റൈസിന കുന്നില്‍ നിന്നും ആരംഭിച്ച് രാജ്പഥ് ലൂടെ ഇന്ത്യ ഗെറ്റ് വരെ നീളുന്ന, പ്രൗഡിയും അഭിമാനവും വിളിച്ചോതുന്ന പരേഡ് മറ്റേത് രാജ്യത്തിനും അസൂയ തോന്നിപ്പിക്കുന്ന തരത്തില്‍ ശക്തി തെളിയിക്കുന്ന ഒന്നാണ്. 

ഈ റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് അതിന്റെ ജനാധിപത്യ മതേതര സംവിധാനമാണ്. ഇന്ത്യ പോലെ വൈവിധ്യമായ ഒരു സംസ്കൃതിയില്‍, 1652 ഭാഷകളും നാനാതരം ജാതികളും മതങ്ങളും നിവസിക്കുന്ന ഒരു രാജ്യത്ത് 63 വര്‍ഷങ്ങള്‍ക്ക് ശേഷവും ജനാതിപത്യ സംവിധാനം ഒരു പോറല്‍ പോലും എല്കാതെ നിന്ന് പോകുന്നത് തന്നെയാണ് ഇന്ത്യയടെ വിജയം. ഇന്ത്യക്കൊപ്പമോ അതിനു ശേഷമോ ഇങ്ങിനെ ഒരു സംവിധാനം പരീക്ഷിച്ച ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ജനാതിപത്യം ഏകാധിപത്യത്തിലെക്കും പട്ടാള വിപ്ലവങ്ങളിലെക്കും മാറിയെങ്കിലും നമ്മുടെ ഈ സംവിധാനത്തെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുവാന്‍ ഓരോ ഭാരതീയനും കഴിഞ്ഞു എന്നതാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷത്തെ അര്‍ത്ഥവത്താക്കുന്നത് . ആശാസ്യമല്ലാത്ത പല പ്രവണതകളും ഭരണാധികാരികളില്‍ നിന്നും ഭരനനിര്‌വ്വഹണവൃന്ദങ്ങളില്‍  നിന്നും കാലാകാലങ്ങളില്‍ സംഭവിച്ചിട്ടുണ്ട് എന്നത് നിസ്സംശയം തന്നെ പറയാം. പക്ഷെ അതൊന്നും ഒരിക്കലും ഈ സംവിധാനത്തിന്റെ നിലനില്പിനെ ചോദ്യം ചെയ്യുന്നതിലേക്ക് വളര്‍ന്നില്ല എന്നതാണ് നമ്മുടെ ഭരണഘടനയുടെ വിജയം. അണ്ണാ ഹസാരെയും ബാബ റംദേവും പോലുള്ള ആക്സിവിസ്ടുകള്‍ ഇന്ത്യയിലെ അഴിമതിക്കെതിരെ നടത്തത്തിയ സമരം തന്നെ ഇതിനൊരു ഉദാഹരണം. ഒരു ആള്‍കൂട്ടത്തെ സ്രിഷിടിച്ച് ഇന്ത്യയടെ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിച്ച് നടത്തിയ ആ സമരത്തിന്റെ ഇന്നത്തെ അവസ്ഥയും സമരം നടത്തിയ നേതാക്കള്‍ ഇന്ന് എത്തി നില്കുന സംവിധാനവും വര്‍ത്തമാന ഇന്ത്യയിലെ ഒരു സാക്ഷി പത്രമാണ് .    ജനാധിപത്യത്തില്‍ പാര്‍ലിമെന്റും  അതിലെ തിരഞ്ഞെടുത്ത ജനപ്രധിനിധികളുമാണ് നിയമം നിര്‍മ്മിക്കേണ്ടത്. അത് ഒരിക്കലും രാംലീല മൈതാനത്ത് നിന്നോ ഇന്ത്യ ഗേറ്റില്‍ നിന്നും കാണുന്ന ജനക്കൂട്ടങ്ങ്ളുടെ വികാരത്തിനെ അടിസ്ഥാനമാക്കി ആകരുത്. നിയമ നിര്‍മ്മാണം എന്നും രാജ്യപുരോഗതിയെ മുന്നിര്‍ത്തി വിവേകത്തോടെ ആയിര്‍ക്കണം, വികാരത്തെ ആസ്പദമാക്കി ആകരുത് . അതാണ ബാബ സാഹെബ് അംബേദ്‌കര്‍ കാണിച്ചു തന്നത്, ഇന്ത്യ ഒരു മത രാഷ്ട്രമാക്കണം എന്ന ആര്‍ .എസ് .എസ. സംഘ് താല്‍പര്യങ്ങളെ അല്ല, മറിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുവാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ നിലനില്പും, നിയമ നിര്‍മ്മാണത്തിലും നിയമ-ഭരണ നിര്‍വഹണ രംഗത്തും അവര്‍ക്ക് തുല്യ പങ്കാളിത്തവും  ഉറപ്പാക്കി കൊണ്ടുള്ള ഭരണഘടനയാണ് ഇന്ത്യക്ക് അഭികാമ്യം എന്നാ തിരിച്ചരിവ് ഇതാണ് അടിവരയിടുന്നത്. ദളിതന്റെയും അധസ്ഥിതന്റെയും മുഖ്യധരയിലേക്കുള്ള കടന്നു വരവും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നതിയും സാധ്യമാക്കിയാല്‍ മാത്രമേ ഏതൊരു  സമൂഹത്തിന്റെയും പുരോഗതി പൂര്ന്നമാവുകയുള്ളൂ. ഇതാണ് ഇന്ത്യന്‍ ഭരണഘടനയുടെ മറ്റൊരു സുന്ദര മുഖം, അധസ്ഥിതനെ ഉയര്‍ത്തുവാന്‍ അവന്‍ ഭരിക്കപ്പെടെണ്ടവന്‌ മാത്രമല്ലെ, ഭരണം നിര്‍വ്വഹിക്കെണ്ടവന്‌ കൂടി ആണ് എന്ന പ്രഖ്യാപനം നമ്മുടെ ഭരണഘടനയെ കൂടുതല്‍ സൌന്ദര്യം ഉള്ളതായി തീര്‍ക്കുന്നു. 

No comments:

Post a Comment